Tuesday 8 May 2012

ഇസ്വ്‌ലാഹീ പ്രസ്ഥാനം

സംസ്‌കരിക്കുക, നന്നാക്കുക, ചൊവ്വാക്കുക, പരിഷ്‌കരിക്കുക എന്നൊക്കെയാ ണ് 'ഇസ്വ്‌ലാഹ്' എന്ന പദത്തിന്റെ അര്‍ഥം. മനുഷ്യ മനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബഹുദൈവാരധാതത്പരതയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഏതെല്ലാം കാര്യം കൊണ്ട് സംസ്‌കരിച്ച് നന്നാക്കി എടുത്തുവോ അതേ ആയുധങ്ങള്‍ - പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും- കൊണ്ട് സംസ്‌കരിച്ച് നന്നാക്കി എടുക്കുക എന്നതാണ് അത് കൊണ്ട് വിവക്ഷിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനമാണ് 'ഇസ്വ്‌ലാഹി പ്രസ്ഥാനം'. ധാരാളം പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കാനാഹ്വാനം ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനവും ഇത് തന്നെ. 'നിങ്ങളില്‍ നിന്ന് നന്മയിലേക്ക് ക്ഷണിക്കുന്ന സദാചാരം കല്‍പിക്കുകയും ദുരാചാരം വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം ഉണ്ടാകണം. അവരത്രെ വിജയികള്‍'. എന്ന ഖുര്‍ആനിക വചനവും 'നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് കൈ കൊണ്ട് തടയണം. കഴിയുന്നില്ലെങ്കില്‍ നാവ് കൊണ്ട് തടയണം. അതിനും കഴിയുന്നില്ലെങ്കില്‍ മനസ്സ് കൊണ്ട് തടയണം. അതാണ് സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായിട്ടുള്ളത്'. എന്ന പ്രവാചകദ്ധ്യാപനവും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് അതിന്റേത്. 'ഇസ്‌ലാം അപരിചിതാവസ്ഥയിലാണ് രംഗപ്രവേശം ചെയ്തത്. തുടങ്ങിയതു പോലെ അത് മടങ്ങിപ്പോകും. അന്ന് അപരിചിതരായി കണക്കാക്കപ്പെടുന്നവര്‍ക്ക് സര്‍വ മംഗളങ്ങളും! എന്റെ കാലശേഷം എന്റെ ചര്യയില്‍ നിന്ന് ജനങ്ങള്‍ 'ഫസാദാക്കി'യതിനെ - കുഴപ്പത്തില്ലാക്കിയതിനെ - 'ഇസ്വ്‌ലാഹ്' അഥവാ 'നന്നാക്കുന്നവരാ'യിരിക്കും അവര്‍' എന്ന പ്രവാചകന്റെ ആഹ്വാനമാണ് അതിന്റെ ആവേശം.


കേരളക്കരയിലെ മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ-ആചാര-അനുഷ്ടാന- വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലെ ഇന്നലെക ളുടെ ദൂരവസ്ഥ മനസ്സിലാക്കുകയും ഇന്നിന്റെ പുരോഗതിയെ നിഷ്പക്ഷ ബുദ്ധ്യാ വിലയിരു ത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ  ഇസ്വ്‌ലാഹിന്റെ കണങ്ങള്‍ കണ്ടെത്താതിരിക്കാ നാവില്ല. അതിന് നിസ്തുല നേതൃത്വം നല്‍കിയ പൂര്‍വ സൂരികളെ കാണാതാരിക്കാനുമാവില്ല. അതാണ് കേരളത്തിലെ  ഇസ്വ്‌ലാഹി പ്രസ്ഥാനവും കേരള സമൂഹവുമായുള്ള ബന്ധവും. ഊടും പാവും പോലെ!!

ജനഹിതം നോക്കാതെ ഭൂരിപക്ഷ ന്യൂനപക്ഷ പിന്തുണ പരിഗണിക്കാതെ സത്യം തുറന്ന് പറയുക, അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വരുന്നതെല്ലാം ഏല്‍ക്കുക പ്രവാചകന്മാര്‍ സഹിച്ചത് പോലെ സഹിക്കുക, അവരെ പിന്‍പറ്റുക എന്നതാണ് ഇതിന്റെ ശൈലി. 'ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്, അക്രമിയായ രാജാവിന്റെയടുക്കലുള്ള സത്യവാക്കിന്റെ പ്രഘോഷണമാണ്' എന്ന പ്രവാചകന്റെ പ്രഖ്യാപനമാണ് ഈ പ്രസ്ഥാനം നെഞ്ചേറ്റിയിട്ടുള്ളത്. ഈ ജിഹാദ് ഏറ്റെടുത്തതിനാല്‍ 'മുജാഹിദുകള്‍' എന്ന പേരില്‍ കേരളക്കരയില്‍ ഈ പ്രസ്ഥാനം അറിയപ്പെടുന്നു. പ്രവാചക തിരുമേനി (സ) യുടെ ഒരു പ്രവചനത്തിന്റെ പുലര്‍ച്ചയായി ഇതിനെക്കാണാം. നബി(സ) പറഞ്ഞു: 'എനിക്ക് മുന്‍പ് അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ സമുദായത്തില്‍ നിന്ന് ആത്മമിത്രങ്ങളും, അദ്ദേഹത്തിന്റെ ചര്യപിന്‍പറ്റുകയും കല്‍പനകള്‍ അനുധാവനം ചെയ്യുകയും ചെയ്യുന്ന അനുയായികളും ഉണ്ടാകാതിരുന്നിട്ടില്ല. പിന്നെ അവരുടെ പിന്നാലെ ചില പിന്‍ഗാമികള്‍ വരും. അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ പറയും. അവരോട് കല്‍പിക്കപ്പെടാത്തത് അവര്‍ പ്രവര്‍ത്തിക്കും. അത്തരക്കാരോട് കൈകൊണ്ട് ജിഹാദ് ചെയ്യുന്നവര്‍ വിശ്വാസിയാകുന്നു. അവരോട് നാക്ക് കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാകുന്നു. അവരോട് ഹൃദയം കൊണ്ട് ജിഹാദ് ചെയ്യുന്ന വന്‍ വിശ്വാസിയാകുന്നു.  അതിനപ്പുറം അണുത്തുക്കം വിശ്വാസം പോലുമില്ല'. ഈ വചനം അന്വര്‍ഥമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാലും ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ക്ക് നിരക്കാത്തതിനോടെല്ലാം സമരത്തിലേര്‍പ്പെട്ടിരിക്കുന്നതിനാലുമാണ് 'മുജാഹിദ്' എന്ന പേര് സ്വീകരി ച്ചിരിക്കുന്നത്. ആയുധമേന്തി മറ്റുള്ളവരെ കടന്നാക്രമണം നടത്തുന്നവര്‍ എന്ന നിലയിലല്ല, അത് ഇസ്‌ലാം പഠിപ്പിക്കുന്നുമില്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാകുന്ന ആയുധ മേന്തി മനുഷ്യമനസ്സുകളിലെ ദുഷിച്ച വിശ്വാസങ്ങളോടും ആചാരങ്ങളോടും സമരം ചെയ്യുക എന്ന് സാരം.
ഇതൊരു പുതിയ പ്രവര്‍ത്തനമല്ല, പുത്തന്‍ വാദവുമല്ല. പുത്തന്‍വാദങ്ങളെല്ലാം വര്‍ജിച്ച് പഴയതിലേക്ക് മടങ്ങാനാഹ്വാനം ചെയ്യുന്നവരെ പുത്തന്‍വാദികള്‍ എന്ന് വിളിക്കുന്ന തിന്റെ ഗുട്ടന്‍സ് എന്താണാവോ? പേരോ ആളുകളോ പുതിയതായിരിക്കും. പേരുകളിലും ആളുകളിലുമല്ല കാര്യം, ആശയത്തിലും ആദര്‍ശത്തിലുമാണ്. എങ്കിലും ഇതിന്റെ ആദര്‍ശം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സലഫുകളുടെയും ആദര്‍ശമാണ്. അത് ഏറെ പഴക്കമുള്ളതാണ്.